District News
മണ്ണാർക്കാട്: ആര്യമ്പാവ് നായാടിപാറയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പറമ്പിൽ തീപിടിത്തം. പറമ്പിനോട് ചേർന്ന് മാലിന്യം കത്തിച്ചതാണ് തീപടരാൻ കാരണമായതെന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
ചപ്പുചവറുകൾ അലക്ഷ്യ മായി കത്തിക്കരുതെന്ന് അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകി. മണ്ണാർക്കാട് ഫയർസ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, ഫയർആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുരേഷ് കുമാർ, സി. റിജേഷ്, ഇ.ആർ. ശരത് രാജു, ഒ. വിജിത്ത്, ഹോംഗാർഡ് അനിൽകുമാർ എന്നിവരാണ് തീ നിയന്ത്രണവിധേയമാക്കിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) വൻ തീപിടുത്തം.
ലബോറട്ടി കെട്ടിടത്തിന്റെ രണ്ടാംനിലയിലുണ്ടായ അത്യാഹിതത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഏതാനും കംപ്യൂട്ടറുകൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
District News
പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽവീണ്ടും തീപിടിത്തം. ഏക്കറുകണക്കിന് ജൈവ വൈവിധ്യങ്ങളും അപൂർവം സസ്യയിടങ്ങളും പുൽമേടുകളും അഗ്നിക്കിരയായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് മാടായി കോളജിന് മുൻവശത്തെ സ്ഥലത്ത് തീപിടിത്തം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഇതിന് സമീപത്ത് വൻ അഗ്നിബാധ ഉണ്ടായിരുന്നു. ചൂട് കാറ്റിൽ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ തീ പടർന്നത് നാട്ടുകാരിലും പരിഭ്രാന്തി പടർത്തിയിരുന്നു. മാടായിപ്പാറയിൽ അടിക്കടി ഉണ്ടാവുന്ന തീപിടിത്തത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലാണെന്ന ആരോപണം ഉയരുന്നുണ്ട്.
പയ്യന്നൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും പഴയങ്ങാടി പോലീസും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് ഉള്ളിൽ പത്തിൽ കൂടുതൽ തവണയാണ് തീപിടിത്തം ഉണ്ടായത്.
District News
കളമശേരി: കളമശേരി എച്ച്എംടി കോളനിയിലെ സോഫാ കമ്പനിയിൽ തീപിടുത്തം. ഇന്നലെ രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. അപകടം മനസിലാക്കി കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. വർഷങ്ങളായി കോളനിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയുടെതാണ് കത്തിനശിച്ച സോഫാ നിർമാണ യൂണിറ്റ്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശമാകെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞിരിക്കുകയാണ്. ഏലൂർ, തൃക്കാര എന്നിവിടങ്ങളിൽനിന്നും രണ്ട് യൂണിറ്റ്, ഗാന്ധിനഗർ, ഗെയിൽ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഓരോ യൂണിറ്റുകളും ശ്രമപ്പെട്ടാണ് തീയണച്ചത്.
District News
പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളടെ കലവറയായ മാടായിപ്പാറയിൽ വൻ തീപിടിത്തം. മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ഗവ. ഐടിഐയ്ക്ക് സമീപം ജനവാസ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ഏക്കറുകണക്കിന് പുൽമേടുകളും ജൈവവൈവിധ്യങ്ങളും അഗ്നിക്കിരയായി. പയ്യന്നൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും വിദ്യാർഥികളുംചേർന്ന് തീയണച്ചത്.
അഗ്നിരക്ഷാ സേനയുടെ സമയോജിതമായ ഇടപെടൽ കാരണമാണ് മരക്കമ്പിനി, ക്വാർട്ടേഴ്സ് എന്നിവയിലേക്ക് തീപടരുന്നത് ഒഴിവാക്കാനായത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തം ജനങ്ങളിൽ ആശങ്ക ഉയർത്തുകയാണ്. മാടായിപ്പാറയോട് ചേർന്ന് അഗ്നിരക്ഷാസേന സ്ഥാപിക്കും എന്ന അധികൃതരുടെ വാക്ക് ഇതുവരെ നടപ്പായില്ല.
മാടായിപ്പാറയിൽ തീയണയ്ക്കാൻ പയ്യന്നൂരിൽ നിന്നും കിലോമീറ്റർ താണ്ടിയാണ് അഗ്നിരക്ഷാ സേന എത്തുന്നത്. പയ്യന്നൂരിൽ നിന്നെത്തിയ ഫയർ സ്റ്റേഷൻ ഓഫിസർ പി.പി. രാജൻ, ഫയർ ആൻഡ് റസ്ക്യു ഓഫിസർ പി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൻ സ്റ്റേഷനിൽ ഓഫിസർമാരായ പി.പി. ധനേഷ്, എം.എസ്. അഖിൽ, കെ.പി. അവിൻ, എം. ജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മണിക്കൂറുകളുടെ പ്രവർത്തനഫലമായാണ് തീ അണക്കാനായത്.
District News
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ആറാം വാർഡ് പന്തിരിക്കര ഒറ്റക്കണ്ടം ഒളവകുന്നേൽ റബർ തോട്ടത്തിന് മുകൾഭാഗത്തായി അഗ്നിബാധ. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ആറ് ഏക്കയോളം വരുന്ന സ്ഥലത്തിന്റെ പകുതിയോളം കത്തി നശിച്ചു.
പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
പെട്ടെന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചത് കാരണം തൊട്ടടുത്തുള്ള വീടുകളിലേക്ക് പടരാതെ സുരക്ഷിതമാക്കാൻ കഴിഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ശ്രീകാന്ത്, സോജു, വിജേഷ്, അരുൺ പ്രസാദ്, രഗിനേഷ്, അശ്വിൻ, വിനീത്, രജീഷ് ഹോം ഗാർഡുമാരായ അനീഷ് കുമാർ, വിജേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, വാർഡ് മെമ്പർ സന്തോഷ് കോശി എന്നിവർ സ്ഥലം സന്ദർശിച്ചു.
District News
ഫോർട്ടുകൊച്ചി: ചെല്ലാനം ഫിഷിംഗ് ഹാർബറിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തിൽ ഫൈബർ വള്ളങ്ങളും സമീപത്തെ പെട്ടിക്കടയും കത്തിനശിച്ചു. ഹാർബറിന്റെ ഉള്ളിലെ തെക്ക് ഭാഗത്തായി വീണുകിടന്നിരുന്ന കരിയിലയ്ക്കാണ് ആദ്യം തീപിടിച്ചത്.
സമീപത്ത് ഉപയോഗ്യ ശുന്യമായ നിരവധി ഫൈബർ വള്ളങ്ങളും സാധാരണ വള്ളങ്ങളും കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ഇതിൽ ഉപയോഗശൂന്യമായ രണ്ട് ഫൈബർ വള്ളങ്ങളും സമീപത്തെ പെട്ടിക്കടയും പൂർണമായി കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് തീപിടുത്തമുണ്ടായത്. എറണാകുളം, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രാത്രി 10 ഓടുകൂടി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഉപയോഗ ശുന്യമായ വള്ളങ്ങൾ ഹാർബറിൽ നിന്നും മാറ്റണമെന്ന് മത്സ്യത്തൊഴിലാളികൾ പല തവണ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതായി ഇവർ പറഞ്ഞു.തീ പിടിച്ചത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരുന്നെങ്കിൽ ഒട്ടനവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിക്കുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
District News
അഞ്ചല്‍ : ഏരൂര്‍ ആലഞ്ചേരിയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വന്‍ തീപിടിത്തം. ആലഞ്ചേരി ജംഗ്ഷനു സമീപം ചണ്ണപ്പേട്ട പാതയോട് ചേര്‍ന്നുള്ള വസ്തുവിലാണ് ഇന്നലെ രാത്രി തീപിടിത്തം ഉണ്ടായത്.
വലിയ രീതിയില്‍ തീ ആളിപടര്‍ന്നതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് അറിയിച്ചതിന് പ്രകാരം പുനലൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നു തീ കെടുത്തി അപകടം ഒഴിവാക്കി.
തീപിടിത്തം ഉണ്ടായ ഉടന്‍ നാട്ടുകാര്‍ കൃത്യമായി ഇടപ്പെട്ടതിനാല്‍ സമീപത്തെ വീടുകളിലേക്കും മറ്റ് പുരയിടങ്ങളിലേക്കും തീ പടര്‍ന്ന് പിടിക്കാതെ സംരക്ഷിക്കാനായി. ഇതിനാല്‍ ഒഴിവായത് വന്‍ അപകടമാണ്.
കാടുമൂടി കിടന്നതിനാല്‍ തന്നെ വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.
അതേസമയം ചൂട് കൂടുന്ന സാഹചര്യത്തില്‍ തീപിടിക്കാനുള്ള സാഹചര്യവും ശക്തമായ കാറ്റ് വീശുന്നതിനാല്‍ വേഗത്തിൽ തീ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
District News
കാസർഗോഡ്: നഗരമധ്യത്തിൽ താലൂക്ക് ഓഫീസിനു സമീപം ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടക്കും തീപിടിച്ചു. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എം. സതീശന്റെ നേതൃത്വത്തിലെത്തിയ സംഘം തീ തൊട്ടടുത്ത കടകളിലേക്ക് വ്യാപിക്കാതെ തടയുകയും അണയ്ക്കുകയുമായിരുന്നു.
രണ്ടു കടകളും ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽരാജ്, വൈശാഖ്, പാർഥസാരഥി, രമേശ്, അനുശ്രീ, ഹോം ഗാർഡ് രാകേഷ്, ശ്രീജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കാസര്‍ഗോഡ്: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോട്ട് സര്‍ക്യൂട്ടുണ്ടായി കിടപ്പുമുറി കത്തിനശിച്ചു. മധൂര്‍ ഉളിയത്തടുക്ക ഭഗവതി നഗറിലെ വൈദ്യര്വളപ്പില് ചിത്രകുമാരിയുടെ ഓടിട്ട വീട്ടിലാണ് അപകടം. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. തീപിടിത്തം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെടുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീയണയ്ക്കുകയുമായിരുന്നു.
വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര, മേശ, കട്ടില്, ബെഡ്, റൂമിന്റെ സീലിംഗ്, മറ്റു സാധന സാമഗ്രികള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ നഷ്ടം ഒഴിവായി. ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം.
തീപിടിത്തത്തില്‍ 50,000 രൂപയുടെ നഷ്ടം വന്നതായി കരുതുന്നു. സേനാംഗങ്ങളായ ഇ. പ്രസീദ്, ജെ.എ. അഭയ് സെന്‍, ജെ.ബി. ജിജോ, എ. രാജേന്ദ്രന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
District News
പുലാമന്തോൾ : പുലാമന്തോൾ യുപി ജുമാ മസ്ജിദിന് സമീപത്തെ മരമില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. ആളപായമില്ല.
ഏലംകുളം കുറുവക്കുന്നൻ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മരമില്ലിന് ഇന്നലെ പുലർച്ചെ 2.30 മണിയോടെയാണ് തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ, പട്ടാന്പി, മലപ്പുറം ഫയർ സ്റ്റേഷനുകളിൽ നിന്ന് നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പുലാമന്തോളിൽ നിന്ന് ഇലക്ട്രിസിറ്റി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. മരമില്ലിലിന് രണ്ട് ദിവസം അവധിയായിരുന്നതായും നാട്ടുകാർ പറഞ്ഞു. വിദേശ മരത്തടികളും യന്ത്രോപകരണങ്ങളും ഉൾപ്പടെ രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പറയുന്നു.
District News
കൊയിലാണ്ടി: കൊയിലാണ്ടി സബ് സ്റ്റേഷനു സമീപം കുറ്റിക്കാടിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി.ഉച്ചയ്ക്ക് രണ്ടോടെയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും വേസ്റ്റ് കേബിളിനും തീപിടിച്ചത്.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.
Kerala
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകള്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്.
ഒമ്പതാം നിലയില്‍ എസി പ്ലാന്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപിടിത്തം. ഇവിടെ രോഗികൾ ഇല്ലെന്നും എസി പ്ലാന്റിന്റിലെ ജീവനക്കാര്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
താഴ്ത്തെ നിലകളിലേക്ക് തീപടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
വടകര: ഓര്‍ക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തീപിടിത്തം. സൊസൈറ്റിയിലെ യുപിഎസ് ബാറ്ററി സംവിധാനത്തിന് ഉച്ചയോടെ തീപിടിക്കുകയായിരുന്നു.
വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത പുകയായതിനാല്‍ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
പിന്നീട് വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അഡ്വാന്‍സ് റെസ്ക്യൂ ടെന്‍ഡര്‍ എന്ന വാഹനം വരുത്തി എക്സ്ഹോസ്റ്റ് ബ്ലോവര്‍ സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവന്‍ പുറംതള്ളുകയായിരുന്നു. ഇതിനു ശേഷമാണ് കെട്ടിടത്തില്‍ അപകട സാധ്യത ഉണ്ടോ എന്ന് ഫയര്‍ ഫോഴ്സിന് പരിശോധന നടത്താന്‍ കഴിഞ്ഞത്.
യുപിഎസ് ബാറ്ററി സംവിധാനമുള്ള മുറിയില്‍ നിന്ന് തീ സൊസൈറ്റിയിലെ മറ്റു ഭാഗത്തേക്ക് പടരാതിരുന്നത് ആശ്വാസമായി. ഇന്‍വേര്‍ട്ടറും ബാറ്ററിയും ഇതിന്റെ വയറിംഗും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
International
ബ്രസീലിയ: ബ്രസീലിലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ തീപിടിത്തം. ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന ആയിരക്കണക്കിനു പ്രതിനിധികളെ അടിയന്തരമായി ഒഴിപ്പിച്ചു മാറ്റേണ്ടിവന്നു.
ആമസോൺ വനത്തിനു സമീപം ബെലം നഗരത്തിൽ ഉച്ചകോടി വേദിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് പ്രതിനിധികൾ ചർച്ച ആരംഭിക്കവേ വേദിക്കടുത്തുള്ള എക്സിബിഷൻ പവലിയനിലുണ്ടായ തീപിടിത്തം മറ്റു മേഖലകളിലേക്കും പടരാൻ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ പ്രതിനിധികളെ പുറത്തിറക്കി.
പുക ശ്വസിച്ച് അവശനിലയിലായ 13 പേർക്കു ചികിത്സ നല്കി.ആറു മിനിട്ടിനുള്ളിൽ തീ അണയ്ക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ഇലക്ട്രിക് ഉപകരണത്തിൽനിന്നാണു തീപിടിത്തമുണ്ടായതെന്ന് അനുമാനിക്കുന്നു.
ഇതിനിടെ, ആഗോളതാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഊർജിത നടപടികൾ വേണമെന്ന ആവശ്യത്തിൽ ഉച്ചകോടിയിൽ ചർച്ച തുടരുകയാണ്. വിഷയത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി നീട്ടിയിരിക്കുകയാണ്. 200 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നു.
International
റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഷോര്‍ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കുകകളൊന്നുമില്ലാതെ ആളുകൾ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
District News
കൊട്ടിയം: ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന സ്റ്റുഡിയോ കോംപ്ലക്സിൽ വൻ തീപിടിത്തം. തീ അടുത്ത കെട്ടിടങ്ങളിലേക്ക് പടർന്നെങ്കിലും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. തീപിടിത്തത്തെ തുടർന്ന് മണിക്കൂറുകളോളം തിരുവനന്തപുരത്തേയ്ക്കുള്ള വാഹനഗതാഗതം തിരിച്ചു വിടേണ്ടി വന്നു.
കൊട്ടിയം ജംഗ്ഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുക്കുള്ള റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന ഷാർപ്പ് സ്റ്റുഡിയോ കോംപ്ലെക്സിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കമ്പികളും ഷീറ്റും ഉപയോഗിച്ച് ഷെഡ് നിർമിച്ചിട്ടുണ്ട്. ഫ്ലക്സുകളും പ്രിന്റിംഗ് സാമഗ്രികളും മറ്റും സൂക്ഷിക്കുന്നതും ബോർഡ് നിർമാണവും കട്ടിംഗും മറ്റും നടത്തുന്നതും ഈ ഭാഗത്താണ്. ഇവിടെയാണ് ആദ്യം പുക ഉയരുകയും ശക്തമായ അഗ്നിബാധ ഉണ്ടാവുകയും ചെയ്തത്. ഇന്നലെ പകൽ മൂന്നിനായിരുന്നു സംഭവം.
ഈ സമയം ഇരുപതോളം ജീവനക്കാർ സ്റ്റുഡിയോ കോംപ്ലക്സിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ശക്തമായി പുക ഉയർന്നതോടെ ജീവനക്കാർ മുകൾ നിലകളിൽ നിന്നും രക്ഷപ്പെട്ട് താഴെയ്ക്ക് എത്തിയതിനാൽ മറ്റ് ദുരന്തങ്ങളുണ്ടായില്ല. തൊട്ടടുത്ത കെട്ടിടത്തിലെ വാട്ടർ ടാങ്ക് കത്തിയമർന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും ഏകദേശം 30 മീറ്റർ അകലെയായിരുന്നു ഈ വാട്ടർ ടാങ്ക്. സ്ഥലത്ത് ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയപാതയുടെ നിർമാണം നടക്കുന്നത് മൂലമുള്ള തടസങ്ങളും തീപിടിച്ച കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അടുത്ത കെട്ടിടങ്ങളിൽ നിന്നും സൗകര്യമില്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് തീയണച്ച് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
ഇരുമ്പും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച ഷെഡ് പൂർണമായും കത്തിയമർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന രണ്ടായിരം കിലോയോളം തുക്കം വരുന്ന ഫ്ലക്സ്, പ്രിന്റിംഗിനുള്ള സാമഗ്രികൾ എന്നിവ കത്തിയമർന്നതായാണ് പ്രാഥമിക വിവരം. തൊട്ടടുത്ത കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നെങ്കിലും അത് നിയന്ത്രിക്കാനായി.. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നഷ്ടങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കയാണ്.
ദേശീയപാതയിൽ കൊട്ടിയത്ത് സർവീസസ് റോഡിനടുത്തുള്ള ഡിജിറ്റൽ കളർ ലാബിൽ വൻ തീപിടിത്തം ഉണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. തീപിടുത്തത്തിൽ കൊട്ടിയവും പരിസരവും പുകകൊണ്ട് മൂടി.
ജീവനക്കാർ ഉച്ചഭക്ഷണത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കടയിൽ തീ പിടിക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചത് അനുസരിച്ച്പരവൂർ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സും കൊട്ടിയം പോലീസും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ്തീയണച്ചത്.
തീ പിടിച്ചതിന്റെ താഴത്തെ നിലവിൽ ഉണ്ടായിരുന്ന മെഷീനുകളും മറ്റും നശിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കൊട്ടിയം ജംഗ്ഷനിൽ തടിച്ചുകൂടിയത്. തീപിടിത്തത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
District News
കോയമ്പത്തൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ ഒപ്പനക്കാര റോഡിലും രാജാ റോഡിലും സ്ഥിതിചെയ്യുന്ന കടകളുടെ സുരക്ഷാസൗകര്യങ്ങൾ പരിശോധിക്കാൻ കോയമ്പത്തൂർ ജില്ലാ ഫയർഫോഴ്സിനോട് ജില്ലാ കളക്ടർ പവൻ കുമാർ ഉത്തരവിട്ടു.
ഒപ്പനക്കാര റോഡ് പ്രദേശത്തുള്ള മഹാശ്രീലക്ഷ്മി സിൽക്സിന്റെ ഗോഡൗണിൽ ഇന്നലെ പുലർച്ചെ 5. 30 ഓടെ തീപിടിത്തമുണ്ടായി. കോയമ്പത്തൂർ സൗത്ത്, നോർത്ത് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എഞ്ചിനുകൾ എത്തി രാവിലെ 6. 30 ഓടെയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായപ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റിന്റെ താഴെഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചു.
താഴെ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.